പേ റിവിഷന്‍ അനോമലി പരിഹാര ഉത്തരവ് "Downloads" ല്‍...
എന്റെ അധ്യാപന ജീവിതത്തിലെ പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ Creative Work ഓപ്പണ്‍ ചെയ്യുക ....... ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നുറുങ്ങുകള്‍ക്കും , ചിത്രങ്ങള്‍ക്കും കോമഡി ഓപ്പണ്‍ ചെയ്യുക

ബുധനാഴ്‌ച, ഒക്‌ടോബർ 12

പരാതിയുണ്ടെങ്കില്‍ ലാലിനെതിരെ അന്വേഷണം: ആന്റണി


ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തുവെന്ന് പരാതിയുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി പറഞ്ഞു. സൈന്യത്തിന് അതിന്റേതായ രീതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലാലിനെതിരായ പരാതിയില്‍ കേന്ദ്ര പ്രതിരോധനവകുപ്പ് അന്വേഷണം തുടങ്ങിയതായി റിപ്പോര്‍ട്ടുകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് പരാതികളാണ് ഇത് സംബന്ധിച്ച് സൈനിക ആസ്ഥാനത്ത് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം. അതിലൊന്ന് സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ഒരു ബ്രിഗേഡിയര്‍ നല്‍കിയ പരാതിയാണ്.

മോഹന്‍ലാല്‍ അഭിനയിച്ച ഒരു ടെലിവിഷന്‍ പരസ്യം ശ്രദ്ധയില്‍ പെട്ടതാണ് ഇദ്ദേഹം പരാതി നല്‍കാന്‍ കാരണം. ലെഫ്റ്റനന്റ് കേണല്‍ പദവിയുടെ പേരില്‍ സൈനിക യൂണിഫോം, മെഡലുകള്‍ എന്നിവ വാണിജ്യാവശ്യങ്ങള്‍ക്കോ മറ്റെന്തെങ്കിലും സന്ദര്‍ഭങ്ങളിലോ ഒരു തരത്തിലും ഉപയോഗിക്കാന്‍ പാടില്ലെന്നിരിക്കെ മോഹന്‍ലാല്‍ ഗ്രാന്‍ഡ് കേരളാ ഷോപ്പിങ് ഫെസ്റ്റിവലിനും ഒരു സ്വര്‍ണ്ണക്കടയുടേയും പരസ്യത്തില്‍ ഇത്തരം രീതിയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ലാലിനെതിരായ റിപ്പോര്‍ട്ടാണ് പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി സൈനിക ആസ്ഥാനത്ത് എത്തിയിട്ടുള്ളത് എന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ കര്‍ശനമായ അന്വേഷണത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ നടപടിയെടുക്കണോ വേണ്ടയോ എന്ന തീരുമാനം കൈക്കൊള്ളൂ. പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ മോഹന്‍ലാലിനെ സൈനിക യൂണിഫോം ധരിച്ച് പരസ്യങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് ലാലിനെ വിലക്കേയക്കും.അതേസമയം താന്‍ അഭിനയിച്ച കാണ്ടഹാര്‍ എന്ന ചിത്രത്തിലെ കഥാപാത്രം ഉപയോഗിച്ച വേഷമാണ് പരസ്യത്തിലുള്ളതെന്നും അത് ടെറിട്ടോറിയല്‍ ആര്‍മിയുടേതല്ലെന്നുമാണ് മോഹന്‍ലാല്‍ നല്‍കുന്ന വിശദീകരണം. സൈനിക പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ യാതൊരു നടപടിയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാവുന്നതാണെന്നും മോഹന്‍ലാല്‍ ഒരു ന്യൂസ് ഏജന്‍സിക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
2010 ഡിസംബര്‍, 2011 ജനുവരി എന്നീ മാസങ്ങളില്‍ വന്ന ചില ചാനല്‍-പത്ര പരസ്യങ്ങളാണ് മോഹന്‍ലാലിന് വിനയായത്. രണ്ട് വര്‍ഷം മുമ്പാണ് അദ്ദേഹത്തിന് അഭിനയലോകത്തിന് നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി രാഷ്ട്രം ആദരിച്ചത്.
നേരത്തെ ലോകോത്തര ക്രിക്കറ്റ് താരം കപില്‍ ദേവ്, ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിങ് ധോണി, ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര എന്നിവര്‍ക്കും ഇതേ പദവി ലഭിച്ചിരുന്നു. മോഹന്‍ലാലിനെതിരായ ആരോപണം സത്യമെന്ന് തെളിഞ്ഞാല്‍ നല്‍കിയ പദവിയും സൈനിക ചിഹ്നങ്ങളും തിരിച്ചുപിടിക്കുകയാകും അനന്തര നടപടി. ഏതായാലും ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ രഹസ്യ നിരീക്ഷണത്തിലാണ് മലയാളത്തിന്റെ ഈ സൂപ്പര്‍താരം.
                                                                      --- മാതൃഭൂമി പത്രത്തില്‍ നിന്ന് ---

അഭിപ്രായങ്ങളൊന്നുമില്ല: